ആത്മാവിന്റെ ഇരുണ്ട രാത്രിയിലൂടെ,
നോവിന്റെ ഭൂഖണ്ഡങ്ങൾ കടന്ന്
തളരാതെ,
പിന്തിരിയാതെ
നടന്നുപോയവരല്ലാതെ
വെളിച്ചത്തിന്റെ ഭവനമണഞ്ഞവരാരുണ്ട്?!
നടന്നുകൊണ്ടേയിരിക്കണം..
നൊമ്പരപ്പതക്കങ്ങളിൽ
പുതുപ്രഭാതത്തിന്റെ വെള്ളിവെളിച്ചം
വീണു ജ്വലിക്കും വരെ..
തോളേറിയ മാറാപ്പിൽ
നക്ഷത്രങ്ങൾ നിറഞ്ഞു ചിരിക്കും വരെ..
കാഴ്ച്ചകൾക്കുമപ്പുറത്തേക്ക്
അകക്കണ്ണ് കൂർപ്പിച്ചു വെയ്ക്കണം..
കേൾവിക്കുമപ്പുറത്തേക്ക് ഹൃദയവും..
വെളിച്ചത്തിലേക്കൊരു ഗുരുപാദം
മുൻപേ നയിക്കുന്നത്
അനുഭവിച്ചറിയാം..
സന്ധ്യയുടെ നിഴലു ചാഞ്ഞ
നിശബ്ദ പാതയിൽ,
ആരോ കൊളുത്തിയ ശരറാന്തലിന്റെ
സൗമ്യ സാന്ത്വനമായോ...
തളർന്നു വിണ്ട പാദങ്ങളിൽ
വീണു ചിരിച്ച മഞ്ഞിൻ കണമായോ.,
വരണ്ട ശ്വാസത്തിൽ
ഒരിളം കാറ്റിന്റെ തണുത്ത മർമ്മരമായോ..
ഒരു കൂരിയാറ്റയുടെ കളമൊഴിയായോ ..
ദൈവം
നിങ്ങളോടു സംസാരിച്ചു കൊണ്ടേയിരിക്കും...
യാത്ര തീരുവോളവും..
നിങ്ങൾ സുരക്ഷിതരായി
വെളിച്ചത്തിന്റെ വീടണയുവോളവും...!
# journey to eternal light..